Sunday, February 16, 2014

മഴ ..  ഏതൊരു വികാരവും തീവ്രം ആക്കാനുള്ള ഒരു മാസ്മരിക ശക്തി ഉണ്ടതിന് ..

ഇന്നലെ രാവിലെ മുതൽ എവിടെ നിന്നോ മഴക്കാറുകൾ ഒത്തുകൂടി.. ആദ്യം കണ്ടത്  ഹോസ്റ്റലിന്റെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നു..

രാവിലെ തന്നെ ഉരുണ്ടു കൂടി വന്ന  പെയ്യാൻ വെമ്പൽ കൊള്ളുന്ന മഴക്കാറിനു  പക്ഷെ ..   എന്തോ മൗഢ്യം നിറഞ്ഞു നിന്നിരുന്നു.. എന്തിനോ വേണ്ടി രാത്രി വരെ കാത്തിരുന്നു..

ആരോ പറഞ്ഞു കേട്ടു .. മേഘരാഗം വായിച്ചാൽ മഴ പെയ്യുമെന്ന് .. കഥാനായകൻ അത് മനസ്സിൽ കുറിച്ചിട്ടിരുന്നു.. ഏതോ ദൈവകടാക്ഷം പോലെ, കുറച്ചു ദിവസങ്ങൾ മുൻപ് മേഘരഗത്തിന്റെ ആരോഹണം, അവരോഹണം, കുറച്ചു രീതികൾ ഒക്കെ  വയലിൻ ക്ലാസ്സിൽ പഠിപ്പിച്ചു..

രാവിലെ മുതൽ തന്നെ എവിടെ നിന്നോ വയലിൻറെ മൃദു സംഗീതം പൊഴിയുന്നത് കേൾക്കാമായിരുന്നു .. ആരോ സാധകം ചെയ്യുകയാണെന്നു മനസ്സിലായി .. എങ്കിലും ആ സംഗീതത്തിനു ഒരു ഒഴുക്കുണ്ടായിരുന്നു .. ഒരു സാന്ദ്രത ഉണ്ടായിരുന്നു (ഞാൻ കിടപ്പായിരുന്നു.. ആ സംഗീതസാന്ദ്രതയിൽ പലവിധസ്വപ്‌നങ്ങൾ കണ്ടുറങ്ങി.. )

രാത്രി ..
കടുകുമണികൾ വീഴുംപോലെ തുരു തുര എന്നൊരു ശബ്ദം കേട്ടു വെളിയിൽ .. എന്താണെന്നു പെട്ടെന്ന് .മനസ്സിലായില്ല.. മനസ്സിലാകുന്നതിനു മുൻപേ തന്നെ ഉള്ളിൽ എവിടെയോ ഒരു സന്തോഷം അലതല്ലുന്നത് അറിഞ്ഞു.. എന്തുകൊണ്ടാണിങ്ങനെ ??  ഉടനെ തന്നെ ഉത്തരവും കിട്ടി .. മഴ.. അതെ.. മഴ.. പതുക്കെ പെയ്തിറങ്ങുകയായിരുന്നു..  നല്ല തണുപ്പ് ഉണ്ടെങ്കിലും വരണ്ടു കിടന്ന ഭൂമിക്കും മനസ്സിനും ആശ്വാസമായി.. ഒരു ഊർജമായി ഈ ഇടവേളയിലെ മഴ..

അപ്പോഴും ആ വയലിന്റെ സംഗീതം കേൾക്കാമായിരുന്നു ..

പതുക്കെ പുറത്തിറങ്ങി..
വയലിന്റെ സംഗീതം നേർത്ത്‌ നേർത്ത്‌ ഇല്ലാതെയായി ..
ചെറിയ ചാറ്റൽ മഴ കൊണ്ട് മഴയുടെ ആര്ദ്രത അറിഞ്ഞു നിൽക്കുമ്പോൾ അടുത്ത മുറിയുടെ വാതിൽ തുറന്നു കഥാനായകൻ, സന്തോഷാധിക്യം കൊണ്ട് കൊച്ചു കുട്ടിയെ പോലെ തുള്ളി ചാടി വന്നു..
 "സന്തോഷായി .. മേഘരാഗം  പ്രാക്ടീസ് ചെയ്യുകയായിരുന്നു രാവിലെ മുതൽ.. അത് കൊണ്ടൊന്നും അല്ലെങ്കിലും മഴ പെയ്തൂല്ലോ .!! "

അവന്റെ മനസ്സ് തുടിക്കുകയായിരുന്നു ..

--------------------------------------------------------------------------------------------------------
ശ്രീ കൃഷ്ണ ഭക്തിയിൽ എല്ലാം മറന്നു സാധകം ചെയ്ത ഒരു പ്രിയ സുഹൃത്തിനു വേണ്ടി..

Wednesday, February 12, 2014

വരിക നീ

പ്രിയേ ..നിൻ പുഞ്ചിരി പ്പൂ കണ്ട നാൾ മുതൽ
ഊഷരമായൊരെൻ അന്തരാത്മാവിനുള്ളിലെ
ഗ്രീഷ്മതാപം കേട്ടണഞ്ഞു പോയ്‌ .. എന്നിലെ
എന്നെ തിരഞ്ഞു തളർന്നാളിയൊരുദരത്തിലെ
പശി മാറ്റിയ പാഥേയം എന്നോണം നിന്നു നീ ..
നിൻ കടാക്ഷത്തിൽ ആർദ്രമയൊരെൻ മാനസം
അന്നേ അറിഞ്ഞു നീ എന്റെയെന്ന്
നീ ഇല്ലെങ്കിലോ വ്യർഥം എൻ ജീവിതം..
നിൻ ഗന്ധം ആണെന്റെ പ്രാണവായുവതായതും

ഉഷ്ണം വമിക്കുന്ന ഗ്രീഷ്മത്തിൽ ഒരു മരമായി 
നിന്നു തണൽ എകിടാം ഞാൻ 
വര്ഷകാലത്തിലൊരു കുടയായി മാറിടാം
കൊടുംകാറ്റിൽ ഉലയതിരിക്കുവാൻ മറയായി
നിനക്കെന്നുമൊരു തുണയായി ഓമനേ
എന്റെ ജീവിതം തന്നെയും നൽകിടും നിന്റെ
പുഞ്ചിരിപ്പൂവിതൾ വാടാതിരിക്കുവാൻ ..

നറുനിലാവിനെ വെല്ലുമാ പുഞ്ചിരിയിലെല്ലാം
മറക്കുമീ എന്റെ കൈ പിടിച്ചെന്റെ ആയീടുവാൻ
വരിക നീ ഇല്ലാതെനിക്കില്ലൊരു ജീവിതം
എന്നെ ഞാൻ ആക്കുന്ന നീ വരില്ലെങ്കിലൊ
മാഞ്ഞിടും മായാവിഹായസ്സിൽ എന്നുമേ ..